Published: 31 Aug 2017

സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിനെ കുറിച്ച്

ഇന്ത്യയിൽ നിലവിലുള്ള സ്വർണ്ണത്തിന്റെ അളവ് ഏകദേശം 23,000 ടണ്ണാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കാക്കുന്നു, ഔദ്യോഗിക കരുതൽ ശേഖരമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കൈവശം വച്ചിരിക്കുന്ന സ്വർണ്ണം ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. സ്വർണ്ണ ഉപഭോഗത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ, ലോകത്തിലെ വാർഷിക സ്വർണ്ണ ഉപഭോഗത്തിന്റെ നാലിലൊരു ഭാഗവും ഉപഭോഗം ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ആളുകൾ അണിയുന്നതും വീടുകളിൽ സൂക്ഷിക്കുന്നതുമായ സ്വർണ്ണം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം, കാണിക്കയായും സംഭാവനകളായും സ്വർണ്ണ നാണയങ്ങളും ബാറുകളും സ്വർണ്ണാഭരണങ്ങളും ലഭിച്ചിട്ടുള്ള ക്ഷേത്രങ്ങളിലെ സ്വർണ്ണം എന്നിവ കണക്കാക്കുമ്പോഴാണ് 23,000 ടൺ സ്വർണ്ണമെന്ന അത്ഭുത സംഖ്യയിൽ എത്തുന്നത്.

ഉൽപ്പാദനത്തെ ഗണ്യമായി മറികടക്കുന്ന തരത്തിലാണ് വാർഷിക സ്വർണ്ണ ഡിമാൻഡ്. ലോകമെമ്പാടുമായി വാർഷികാടിസ്ഥാനത്തിൽ 4,300 ടൺ സ്വർണ്ണം ഉപഭോഗം ചെയ്യപ്പെടുന്നു, അതിന്റെ 25 ശതമാനവും വരുന്നത് റീസൈക്കിൾ ചെയ്ത സ്വർണ്ണത്തിൽ നിന്നാണ് (അതായത് പഴയ സ്വർണ്ണാഭരണങ്ങളാണ് ഇവിടെ ഭൂരിഭാഗവും റീസൈക്കിൾ ചെയ്യപ്പെടുന്നത്). സ്വർണ്ണം ക്ലാവ് പിടിക്കുകയോ നശിക്കുകയോ ചെയ്യാത്തതിനാൽ, ഭൂമിയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണം അതേ രൂപത്തിൽ തുടരുന്നു. തുരുമ്പ് പിടിക്കുകയില്ല എന്നതടക്കം സവിശേഷ ഗുണകണങ്ങൾ ഉള്ളതിനാൽ, സ്വർണ്ണം എളുപ്പത്തിൽ ശുദ്ധീകരിക്കാനാകും. വാസ്തവത്തിൽ, 1995 മുതൽ 2014 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മൊത്തം സപ്ലേയുടെ മൂന്നിലൊരു ഭാഗവും റീസൈക്കിൾ ചെയ്ത സ്വർണ്ണമായിരുന്നുവെന്ന് കാണാം. വേൾഡ് ഗോൾഡ് കൗൺസിലിന്റെയും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെയും കണ്ടെത്തലാണിത്.

സ്വർണ്ണ റീസൈക്ലിംഗുമായി ബന്ധപ്പെട്ട പ്രാദേശിക വ്യതിയാനങ്ങളും ഈ ഗവേഷണ പഠനം കണ്ടെത്തുന്നുണ്ട്. ഉദാഹരണത്തിന് വടക്കേ അമേരിക്കയും യൂറോപ്പും എടുക്കുക, 2004-ൽ ഇവിടെ നടന്ന മൊത്തം റീസൈക്ലിംഗ് 27 ശതമാനം ആയിരുന്നുവെങ്കിൽ, 2011-ൽ 43 ശതമാനം ആയി മാറി. ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു ഈ ഉയർച്ചയ്ക്ക് കാരണം. ഏഷ്യയ്ക്കുള്ളിൽ, ചൈനയുടെ സ്വർണ്ണ ശേഖരം ഉയർന്ന് വന്നു, അതിനനുസരിച്ചുള്ള റീസൈക്ലിംഗും അവിടെ നടന്നു. എന്നാൽ, ഇന്ത്യയിലെ റീസൈക്ലിംഗ് ഏതാണ്ട് സ്ഥിരമായി തുടർന്നു. ഇന്ത്യയിൽ നിലവിലുള്ള മൊത്തം സ്വർണ്ണമായ 23,000 ടണ്ണിന്റെ 0.5 ശതമാനത്തിൽ കുറവാണ് ഇന്ത്യയിൽ റീസൈക്കിൾ ചെയ്തത്.

ഇന്ത്യയുടെ സ്വർണ്ണ സപ്ലേയിൽ പ്രധാനപ്പെട്ടൊരു പങ്കാണ് റീസൈക്കിൾ ചെയ്ത സ്വർണ്ണം നിർവഹിക്കുനത്, 1990 മുതൽ, ഇന്ത്യൻ സ്വർണ്ണാഭരണ നിർമ്മാണത്തിന്റെ ആവശ്യകതകളുടെ 15 ശതമാനവും നിറവേറ്റുന്നത് റീസൈക്ലിംഗ് ആണ്. സ്വർണ്ണം റീസൈക്കിൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സമീപഭാവിയിൽ കൂടുതൽ മികച്ച പേയ്‌മെന്റ് ഡീലുകൾ ലഭിക്കും. ഹാൾമാർക്കിംഗിലിലും ജിഎസ്‌ടിയിലും നടക്കുന്ന സംഭവവികാസങ്ങൾ, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സുതാര്യതയും ആഭരണത്തിന്റെ കാരറ്റുമായി ബന്ധപ്പെട്ട് ഉറപ്പും നൽകും.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ പഠനമനുസരിച്ച്, സ്വർണ്ണ റീസൈക്ലിംഗിന് മൂന്ന് ഉറവിടങ്ങളാണുള്ളത്: സ്വർണ്ണാഭരണങ്ങൾ, നിർമ്മാണത്തിൽ ബാക്കിയാവുന്ന സ്വർണ്ണാവശിഷ്ടങ്ങൾ, ഈട് തീർന്ന ഇൻഡസ്‌ട്രിയൽ ഉൽപ്പന്നങ്ങൾ. സ്വർണ്ണാഭരണങ്ങൾ പണിയുമ്പോൾ ബാക്കിയാവുന്ന സ്വർണ്ണമാണ് ഇവയിൽ ഏറ്റവും വലുത്, റീസൈക്കിൾ ചെയ്യപ്പെടുന്ന സ്വർണ്ണത്തിന്റെ 90 ശതമാനം മുതൽ 95 ശതമാനം വരെ ഇത്തരം സ്വർണ്ണമാണ്. ഇത്തരത്തിലുള്ള സ്വർണ്ണം ശേഖരിക്കുന്നത് വ്യക്തികളിൽ നിന്നോ (പണത്തിനായി സ്വർണ്ണം വിൽക്കുന്നവരോ പുതിയ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ പഴയ സ്വർണ്ണം നൽകുന്നവരോ) സെക്യൂരിറ്റിയായി സ്വർണ്ണം വാങ്ങി പണം നൽകുന്ന സ്വർണ്ണ പലിശക്കാരിൽ നിന്നോ സ്വർണ്ണ വായ്പാ കമ്പനികളിൽ നിന്നോ ആണ്.

പല റിഫൈനറികളും സ്വർണ്ണ വായ്പാ കമ്പനികളും, ജ്വല്ലർമാരുമായി സഹകരിച്ച്, ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റീസൈക്ലിംഗ് കളക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിൽ, ഇത്തരം റീസൈക്ലിംഗ് കളക്ഷൻ സെന്ററുകൾ കൂടുതൽ സംഘടിതവും കാര്യക്ഷമവും വിപുലവുമായി മാറിയേക്കാം. വിലപിടിപ്പുള്ള സ്വർണ്ണത്തെ, മഞ്ഞ ലോഹം മാത്രമല്ല, ഇത് പരിസ്ഥിതി സൗഹൃദപരവും ഹരിതവുമാക്കി മാറ്റുന്നു.